അനാമിക
ഉദയത്തിന് ഇനിയുമേറെ സമയമുണ്ട്.
അനാമികയെ ട്രെയിൻ കയറ്റി നന്ദൻ തിരികെ പോയതും അവൾക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി.
ഓരോ യാത്ര തുടങ്ങുമ്പോഴും അയാൾ എന്തെങ്കിലും കാരണമുണ്ടാക്കി പിണങ്ങുമായിരുന്നു. ഈ യാത്രയും വ്യത്യസ്തമല്ലായിരുന്നു.
ഏതൊക്കെയോ ദിക്കുകളിലേക്ക് യാത്ര പുറപ്പെടാൻ നിൽക്കുന്നവരുടെ സംസാരം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. അനാമിക ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്കിരുന്നു.
സ്വകാര്യമായ ഒരു ലോകം സൃഷ്ടിച്ച് അതിലെ കഥാപാത്രങ്ങളോട് സംസാരിക്കുന്ന ഒരു പ്രത്യേക തരക്കാരിയാണ് അവൾ.
നേരം വെളുത്തു തുടങ്ങുന്നതെയുള്ളൂ. മഞ്ഞു പെയ്യുന്നുണ്ട്. തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോം മഞ്ഞിനുള്ളിലൂടെ അവ്യക്തമായി കാണാം.
ട്രെയിൻ പുറപ്പെടാറായി എന്നുള്ള കരച്ചിൽ പ്ലാറ്റ്ഫോമിൽ മുഴങ്ങിക്കേട്ടു.
മരച്ചില്ലകളിൽ ശിശിരം ചേക്കേറിത്തുടങ്ങിയിരിക്കുന്നു.
തണുക്കാതിരിക്കാൻ അവൾ ഷാൾകൊണ്ടു ശരീരം ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു.
അവളുടെ മനസ്സു നിറയെ മകളെക്കുറിച്ചുള്ള ചിന്തയായിരുന്നു.
ഈയിടെയായി വാശിയൽപ്പം കൂടുതലാണ്. വീട്ടിൽ അവൾ എന്തൊക്കെ പുകിലാണാവോ ഉണ്ടാക്കിയിരിക്കുക എന്നോർത്ത് ഒരു സമാധാനവുമില്ല. ഇറങ്ങുമ്പോൾ അവൾ ഉറക്കമായിരുന്നു.
ട്രെയിൻ ഒരു മൂളലോടെ ഓടിക്കൊണ്ടിരുന്നു. അതിന്റെ ചൂളംവിളിയ്ക്കൊപ്പം കോടമഞ്ഞ് ജനാലവഴി അവളുടെ കവിളുകളിൽ തണുത്ത ചുംബനം ചാർത്തിക്കൊണ്ടിരുന്നു. പ്രഭാതം മഞ്ഞിനുള്ളിലൂടെ ഒരു നേർ രേഖപോലെ അവളുടെ നെറ്റിയിലും മുടിയിഴകളിലും വീണു ചിതറിക്കൊണ്ടിരുന്നു.
മുപ്പത്തഞ്ചു കഴിഞ്ഞാൽ ഓരോ സ്ത്രീയും കൂടുതൽ സുന്ദരികളാകും എന്ന് ആരോ പറഞ്ഞതോർത്ത് സെൽഫോണെടുത്ത് ഒരു സെൽഫി പിടിക്കുമ്പോഴാണ് ഒരു മൂളലോടെ വാട്‌സ്ആപ്പ് മെസ്സേജ്
“അനു എവിടെയാണ് “.
മെസ്സേജ് ഓപ്പൺ ചെയ്യാതെ, മനസ്സിനെ ഘനമുള്ളൊരു മൗനം കൊണ്ട് മൂടി കണ്ണുകളടച്ചു സീറ്റിൽ ചാരിയിരുന്നു.
സ്ത്രീകൾ അങ്ങനെയാണ്. ചില വാതിലുകൾ അവർ ഉടയ്ക്കാൻ കഴിയാത്ത മൗനം കൊണ്ടു മൂടും.
തീവണ്ടിയുടെ കിതപ്പും ചൂളംവിളിയും
മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് അനാമിക ചിന്തയിൽ നിന്നുണർന്നത്. വീട്ടിൽ നിന്നാണ്.
കാൾ അറ്റൻഡ് ചെയ്തതും ‘അമ്മേ’ എന്ന് നീട്ടിയുള്ള വിളി.
“ഹോ എന്റെ ചെവി പോയല്ലോ,…
അമ്മേടെ സുന്നരി എപ്പഴാ എണീറ്റെ”
അവൾ കൊഞ്ചിച്ചുകൊണ്ടു ചോദിച്ചു.
“ഇപ്പൊ”
ഉറക്കച്ചടവുള്ള ശബ്ദം.
“എന്നാ വേം പോയി പല്ലുതേച്ചിട്ടു ദോശ കഴിക്ക്, അമ്മേടെ സ്വത്തിന് അമ്മ നല്ലണം നെയ്യൊക്കെ ചേർത്ത് നെയ്‌റോസ്റ്റ് ണ്ടാക്കി വച്ചിട്ടുണ്ട്,
അച്ഛ എടുത്തുതരും,
അമ്മ പിന്നെ വിളിക്കാം ട്ടോ”
അവൾ പറഞ്ഞു.
“ഉം,
ശരി,
ഉമ്മ”
അപ്പുറത്തുനിന്നും ഘനത്തിലൊരു ഉമ്മ കിട്ടിയതും തിരിച്ചും അതുപോലൊരെണ്ണം കൊടുത്ത് അവൾ കാൾ കട്ട് ചെയ്തു.
നെറ്റ് on ചെയ്തതും
ഒരുകൂട്ടം Good morning മെസ്സേജുകൾ.
ഒപ്പം ജോലിചെയ്യുന്നവരുടെയും പഴയകാല സുഹൃത്തുക്കളുടെയും എല്ലാമുണ്ട്.
കൂട്ടത്തിൽ ബുദ്ധന്റെ രണ്ടുമൂന്നാലെണ്ണം വേറേയും.
ഗൗതമിന്റെ നമ്പറിന് അവൾ ഫോണിൽ സേവ് ചെയ്ത പേരാണ് ബുദ്ധൻ.
മെസ്സേജ് ഓപ്പൺ ചെയ്തതും
buddhan calling.
“ഹലോ അനൂ…”
ഞാൻ കുറെയായി വിളിക്കുന്നു.
കിട്ടുന്നേയില്ല
“I’m to kudajadri”
“ട്രെയ്‌നിലാണ്. കോയമ്പത്തൂർ മംഗളൂർ പാസഞ്ചർ.
മറുതലയ്ക്കൽ നിന്നും കാറ്റിന്റെ ചൂളം വിളിക്കൊപ്പം അയാളുടെ ഉച്ചത്തിലുള്ള സംസാരം.
അവൾക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു. അവളും അതേ ട്രെയിനിൽ തന്നെയാണ്.
“ഹെലോ….ഹെലോ…
കേൾക്കുന്നില്ലേ.”
മറുപടി കാണാഞ്ഞ് ഗൗതം വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.
“ഞാനും അതേ ട്രെയിനിൽ തന്നെയുണ്ട്.”
അവൾ പറഞ്ഞു.
“ങ്..ഹേ, ഇതെപ്പോ.
എങ്ങടാ…ഞാനങ്ങോട്ടു വരണോ. കോച്ച് ഏതാന്ന് പറഞ്ഞാൽ മതി.
അടുത്ത സ്റ്റേഷനിൽ വണ്ടി നിറുത്തുമ്പോൾ വരാം”
അയാൾ ചറപറാ ന്ന് ചോദിച്ചു കൊണ്ടിരുന്നു.
അയാളുടെ സ്വരത്തിൽ അത്ഭുതവും സന്തോഷവുമുണ്ടായിരുന്നു.
“വേണ്ട.
ഞാൻ കാസർക്കോട്ടേക്കാണ്.
അവിടെ ഒരു ക്ലസ്റ്റർ മീറ്റിംഗ്, ഡയറ്റിന്റെ”
അവൾ പറഞ്ഞു.
അപ്പോഴേക്കും ട്രെയിൻ കോഴിക്കോട് എത്തി. ആളുകൾക്കിടയിലൂടെ അയാൾ തിക്കിത്തിരക്കി വരുന്നതു കണ്ടപ്പോൾ അവൾക്ക് തെല്ലൊരാശ്വാസമാണ് തോന്നിയത്.
പരിചയമുള്ള ഒരാളെങ്കിലുമുണ്ടല്ലോ.
വെളുത്ത ജുബ്ബയും മുണ്ടും. മുടിയൊന്നു വെട്ടിയൊതുക്കിയിട്ടുണ്ട്.
“ഫാമിലിയില്ലേ”
വന്നപാട് അയാൾ ചോദിച്ചു.
“ഏയ് ഒറ്റയ്ക്കെ ള്ളൂ”
അവൾ ചിരിച്ചു.
“മീരയും മോനുമെവിടെ”
പിറകിലവരുണ്ടോ എന്ന് എത്തി നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
“ഇല്ല, ഒറ്റയ്ക്കാണ്.
വെക്കേഷൻ തീരാറായില്ലേ
അവർ രണ്ടുപേരും കുറച്ചൂസം അമ്മേടടുത്തു നിൽക്കട്ടെ എന്നു പറഞ്ഞ് അവൾടെ നാട്ടിൽ പോയി”
അയാളുടെ വാക്കുകളിൽ ഓടിവന്നതിന്റെ കിതപ്പുണ്ടായിരുന്നു.
“ഞാനൊരു കാര്യം ചോദിച്ചാൽ ബുദ്ധന്…
സോറി ഗൗതമിന് അതൊരു ബുദ്ധിമുട്ടാവോ”
അവൾ മടിച്ചു മടിച്ച് ചോദിച്ചു.
അയാൾക്കതു കേട്ടപ്പോൾ ചിരിയാണ് വന്നത്.
“ബുദ്ധൻ…ഹ ഹ ഹ”
“നല്ല പേര്”
“എന്തായാലും കാര്യം പറഞ്ഞോളൂ”
അയാൾ ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
അവൾ ആകെയൊരു ചമ്മിയ ചിരി ചിരിച്ചു.
“ഒന്ന് കാസർക്കോട്ട് ഇറങ്വോ,
ഞാൻ ആദ്യമായിട്ടാ അങ്ങോട്ടേക്ക്,
പേടിയുണ്ട്”
അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു.
“അതിനെന്താ”
അയാൾ പറഞ്ഞു തീരും മുമ്പ് വണ്ടി ചൂളം വിളിച്ചു ചലിച്ചു തുടങ്ങി.
“നമുക്ക് അവിടുന്ന് കാണാം”
എന്നു പറഞ്ഞ് അയാൾ അയാളുടെ കമ്പാർട്ടുമെന്റിലേക്ക് ഓടി.
രണ്ടുപേരും കാസർക്കോട്ടിറങ്ങി.
അയാൾത്തന്നെയാണ് അവളുടെ ലഗേജ് എടുത്തതും അവൾക്ക് വേണ്ട റൂം ഏർപ്പാടാക്കി കൊടുത്തതും മീറ്റിംഗ് നടക്കുന്ന സ്ഥലം കാണിച്ചു കൊടുത്തതുമൊക്കെ.
“നാളത്തെ കഴിഞ്ഞിട്ടാണെങ്കിൽ എനിക്കും വരാമായിരുന്നു കുടജാദ്രിയ്ക്ക്.
മൂകാംബികയിൽ ഒന്ന് പാടണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹമാണ്.
ഇത്ര അടുത്തു വന്നിട്ട്……”
അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. പ്രണയം നിറച്ചുവച്ച കണ്ണുകൾ.
ശിൽപ്പശാല കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങി.
അനാമിക ബി ആർ സി യിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കണ്ടു ഗേറ്റിനു വെളിയിൽ ബുദ്ധൻ.
കത്തിക്കാത്ത ഒരു സിഗരറ്റുമുണ്ട് കയ്യിൽ. അവളെ കണ്ടതും അയാളത് വലിച്ചെറിഞ്ഞു.
“എനിക്ക് സിഗരറ്റ് വലിക്കുന്നവരെ ഇഷ്ടമല്ല”
അടുത്തെത്തിയതും അവൾ അവളുടെ അനിഷ്ടം പ്രകടിപ്പിച്ചു.
“ഏയ്…
അത് വലിക്കാനുള്ളതല്ല,
നിർത്തീട്ട് ആറുമാസമായി.
വല്ലാതെ ടെൻഷൻ വരുമ്പോൾ ചുമ്മ ഒന്ന് വാങ്ങി കയ്യിൽ പിടിക്കും, കൊളുത്തില്ല”
അയാൾ ജാള്യതയോടെ പറഞ്ഞു.
അയാൾ വല്ലാത്ത ടെൻഷനിലാണെന്ന് അവൾക്കും തോന്നി.
“ഇന്നലെ എവിടെയാണ് തങ്ങിയത്”
അവൾ ചോദിച്ചു
“അനു ഇവിടെ ഒറ്റയ്ക്കാവുമ്പോൾ ഞാനെവിടെ പോവാൻ.
ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു”
അയാൾ പറഞ്ഞു.
“മൂകാംബികയിൽ പോകുന്ന കാര്യം ഹസ്ബന്റിനോട് പറഞ്ഞില്ലേ”
അയാൾ അവളുടെ മുഖത്തേക്ക് നോക്കി.
“രണ്ടൂസത്തെ കോഴ്‌സുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്,
മൂകാംബിക എന്നൊന്നും മിണ്ടാൻ പറ്റില്ല.
എത്ര വർഷായീന്നറിയോ ഞാനീ കാര്യം പറയാൻ തുടങ്ങീട്ട്.
‘പിന്നെ പിന്നെ’ എന്ന് പറഞ്ഞു ഒഴിയാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി”
അവളുടെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു.
യാത്രയിലുടനീളം അവർ മൗനം പാലിച്ചു. തമ്മിൽ സംസാരിക്കാൻ യാതൊന്നുമില്ലായിരുന്നു.
തലേന്ന് ശരിക്ക് ഉറങ്ങാൻ കഴിയാത്തതുകൊണ്ട് അവൾക്ക് നല്ലവണ്ണം ഉറക്കം വരുന്നുണ്ടായിരുന്നു. ഉറക്കത്തിനിടയിൽ അയാളുടെ തോളിലേക്ക് ചാഞ്ഞുവരുമ്പോൾ ഞെട്ടിയുണർന്നു നേരെയിരുന്ന് വീണ്ടും ഉറങ്ങിയും ഉണർന്നും മൂകാംബിക എത്തുമ്പോൾ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.
സൗപർണ്ണികയിലേക്ക് അഭിമുഖമായുള്ള റൂമായിരുന്നു ബുക്ക് ചെയ്തിരുന്നത്.
വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് താഴെയുള്ള റെസ്റ്റോറന്റിൽ നിന്നും മസാലദോശ കഴിച്ചു.
വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു ഫോൺ വച്ച് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ അവൾ ബാൽക്കണിയിൽ നിൽക്കുമ്പോൾ അങ്ങകലെ സൗപർണ്ണികയിൽ ചന്ദ്രരശ്മികൾ ഒരു കവിത രചിക്കുകയായിരുന്നു.
പിന്നിൽ അലസനായ ഒരു കവിയെപ്പോലെ ഗൗതം ഫോണിൽ ആരോടോ സംസാരിച്ചു വരുന്നു.
ശൈലി കേട്ടിട്ട് വീട്ടിലേക്കാവാനാണ് സാധ്യത.
“നമുക്ക് അഞ്ചുമണിക്ക് തന്നെ ക്ഷേത്രത്തിലെത്തണം.
തൊഴല് കഴിഞ്ഞ് പാടുകയോ ഡാൻസ് ചെയ്യുകയോ ഒക്കെയാവാം.
എല്ലാ വർഷവും ദാസേട്ടൻ വന്നു പാടാറുള്ള മണ്ഡപമാണ്”
അവളുടെ അടുത്ത് ബാൽക്കണിയിലെ കൈവരിയിൽ ചാരിനിന്നുകൊണ്ടു അയാൾ പറഞ്ഞു.
“അനു പേടിക്കണ്ട,
എന്നെ പൂർണ്ണമായും വിശ്വസിക്കാം”
അവളുടെ പരിഭ്രമം കണ്ട് അയാൾ ചിരിച്ചു.
“പേടിയുണ്ടായിരുന്നെങ്കിൽ ഞാനീ സാഹസം കാണിക്കില്ലായിരുന്നു. മാത്രവുമല്ല, ഒരു ദിവസം കൊണ്ട് പരിചിതരായവരുമല്ലല്ലോ നമ്മൾ.”
അനാമിക ഗൗതമിന് അഭിമുഖമായി തിരിഞ്ഞു.
നിലാവു വീണ് അവളുടെ മുഖത്തിന് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
മഞ്ഞിന്റെ നേർത്തൊരു തൂവാല അവളെ പൊതിഞ്ഞു നിൽക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
നീല സാരിയിൽ അവളുടെ ഓരോ ചലനത്തിനും ഒരു പ്രത്യേക വശ്യതയുണ്ട്. കുടജാദ്രി മലനിരകളിൽ നിന്നും സൗപണ്ണികയെ തലോടി വരുന്ന കാറ്റ് അവളുടെ മുടിയിഴകളെ താലോലിക്കുന്നത് കണ്ട് ആയാളവളുടെ കണ്ണുകളിലേക്ക് നോക്കി.
അവൾ പെട്ടെന്ന് നോട്ടം തിരിച്ചു കളഞ്ഞു.
“അനൂനറിയോ ഞാങ്ങാട്ടിരി അമ്മയെ ദക്ഷിണമൂകാംബിക എന്നാണ് വിളിക്കുന്നത്. അവിടെ മാത്രം നിള കിഴക്കോട്ടൊഴുകും”
അയാൾ സംസാരിക്കാൻ ഒരു വിഷയം എടുത്തിട്ടു.
“ഞാനും കേട്ടിട്ടുണ്ട്”
ദൂരേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
അവർക്കിടയിലെ മഞ്ഞുരുകുകയായിരുന്നു.
“എനിക്ക് അനൂനെപ്പറ്റി തോന്നിയത് ഞാൻ പറയട്ടെ”
അയാൾ ഉഷാറായി വാചാലതയുടെ മടിച്ചെപ്പ് തുറന്നു.
“വല്ല കുറ്റവുമാവ്വോ
അങ്ങനെയാച്ചാൽ എനിക്കും ണ്ട് പറയാൻ”
അവൾ അരമതിലിൽ തൂണും ചാരിയിരുന്നു.
തമ്മിൽ തമാശകൾ പറഞ്ഞും ചിരിച്ചും പരസ്പരം വിലയിരുത്തിയും വിമർശിച്ചും കവിതകൾ ചൊല്ലിയും പാട്ടു പാടിയും ആ രണ്ടുവ്യക്തികൾ രണ്ടു സമുദ്രങ്ങളായിത്തീരുകയായിരുന്നു.
എവിടെയൊക്കെയോ കൂട്ടിയോജിക്കപ്പെട്ട ചിന്താധാരകളും സ്വപ്നങ്ങളും അവർക്കിടയിലുണ്ടായിരുന്നുവെങ്കിൽ
ചിലയിടങ്ങളിൽ തീർത്തും വിപരീത ധ്രുവങ്ങളായിരുന്നു.
സംസാരത്തിനിടയിൽ അയാളുടെ താടിരോമങ്ങൾക്കിടയിലെ വെള്ളിനൂലുകൾ നിലാവിൽ തിളങ്ങുന്നത് അവൾക്ക് ഒരു കൗതുകക്കാഴ്ചയായിരുന്നു.
കാറ്റിൽ നീണ്ട മുടിയിഴകൾ മുഖത്തേക്ക് വരുന്നത് ഒതുക്കുന്നതും സാരിയെ കാറ്റിനു വിട്ടുകൊടുക്കാതെ മുന്താണി അരയിൽ കുത്തിയിരിക്കുന്നതുമൊക്കെ അയാളും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
സൗഹൃദം, പരസ്പരം അംഗീകരിക്കൽ മാത്രമല്ല പരസ്പരം ആസ്വദിക്കൽ കൂടിയാണെന്ന് തോന്നുന്നു. പക്ഷേ അതിന്റെ അതിരുകൾ ആ രണ്ടു വ്യക്തികൾ തീരുമാനിക്കുന്നതുപോലെയായിരിക്കാം.
രാത്രിമുഴുവൻ സംസാരിച്ച് എപ്പഴാണ് ഉറങ്ങിപ്പോയത് എന്നുതന്നെ അവൾക്ക് അറിയില്ലായിരുന്നു. അഞ്ചുമണിക്ക് തന്നെ എണീറ്റു. കണ്ണുതുറന്ന് നോക്കുമ്പോൾ ബാൽക്കണിയിൽ തന്നെയായിരുന്നു. തൊട്ടരുകിൽ ഗൗതം ഉറങ്ങാതെ ഇരിപ്പുണ്ട്.
പെട്ടെന്ന് കുളിച്ചു റെഡിയായി
റിസപ്ഷനിൽ ചാവി കൊടുത്ത് അമ്പലത്തിലേക്ക് നടക്കുമ്പോൾ അയാൾ ചോദിച്ചു
“ബാൽക്കണിയിലെ ഉറക്കം എങ്ങനെണ്ടായിരുന്നു”
“ഗൗതം കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിൽ ഉറങ്ങി”
അയാൾക്കൊപ്പം നടന്ന് എത്താഞ്ഞിട്ട് നടത്തവും ഓട്ടവും കൊണ്ട് അവളുടെ വാക്കുകൾക്ക് കിതപ്പുണ്ടായിരുന്നു.
സരസ്വതീ മണ്ഡപത്തിൽ ചമ്രം പടിഞ്ഞിരുന്ന് പാടുമ്പോൾ അനാമികയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അത്രമേൽ പ്രിയപ്പെട്ട ഒരുകാര്യം സംഭവിക്കുമ്പോൾ മാത്രം അനുഭവിക്കാവുന്ന മിസ്റ്റിസിസം.
അയാളുടെ കൈകൾ പൊതിഞ്ഞു പിടിച്ച് അവൾ കുറേനേരം നടയ്ക്കൽത്തന്നെ നിന്നു.
ജീവിതത്തിൽ അത്രമേൽ ആനന്ദമോ ദുഃഖമോ ദേഷ്യമോ ഒക്കെ വരുമ്പോൾ ചിലരങ്ങനെയാണ്.
ആത്മാവിനോളം ആഴമുള്ള ഒരു മൗനത്തിൽ പൊതിഞ്ഞങ്ങനെ നിൽക്കും.
കുടജാദ്രി കുന്നുകൾക്കുമുണ്ട് വശ്യമനോഹരമായ ഒരു മൗനം.
നൂറ്റാണ്ടുകളായി എത്രയോ ഋതുക്കളേറ്റു വാങ്ങി തപോമയമാർന്ന് നിൽക്കുന്ന,
മഹാതപസ്സിയുടെ മൗനത്തിൽ കുതിർന്ന മണ്ണ്.
എത്രനേരമായി ഈ നടത്തം തുടങ്ങിയിട്ട്. ഒരു നിമിഷത്തിൽ
“ഇനിയെനിക്ക് വയ്യ” എന്നു പറഞ്ഞു അവൾ പാറയിൽ ഇരുന്നു.
“ഈ സെറ്റുമുണ്ട് മാറ്റി വരാമായിരുന്നു.”
“ഇതുടുത്ത് കയറാൻ വയ്യ ഗൗതം,
നിനക്കു വേണ്ടി മാത്രമാണ് ഞാനീ കോലം കെട്ടിയത് “
അവൾ നടുവിന് കൈതാങ്ങി നിന്നുകൊണ്ട് പറഞ്ഞു.
“ഇനീപ്പോ എന്താ ചെയ്യാ,
ഞാൻ സഹായിക്കാം”
എന്നു പറഞ്ഞ് അയാൾ നീട്ടിയ കയ്യിൽ തൂങ്ങി സർവ്വജ്ഞപീഠം കയറിയെത്തിയപ്പോൾ മഹാനായ ആചാര്യനെ അവൾ മനസ്സിൽ നമിച്ചുപോയി.
എങ്ങും കുന്നുകൾ തന്നെ. രാവിലെ നന്നേ നേരത്തെ ആയതുകൊണ്ട് കോടമഞ്ഞ് മൂടിക്കിടക്കുന്ന താഴ്‌വാരം നല്ല ഭംഗിയുള്ള കാഴ്ചയായിരുന്നു.
ഉദയം അവളുടെ മുഖത്ത് പ്രതിഫലിക്കുന്നതുപോലെ അയാൾക്ക് തോന്നി.
കൽമണ്ഡപത്തിൽ ഒരു മഹാമനീഷിയെപ്പോലെ കണ്ണുകളടച്ച് പത്മാസനസ്ഥയായി അവളിരിക്കുന്നത് അയാൾ ഇമവെട്ടാതെ നോക്കിനിൽക്കുന്നത് കണ്ട്
അവൾ പറഞ്ഞു,
“നോക്ക് ഗൗതം, ഇതൊരിക്കലും മറ്റൊരാൾ അറിയാൻ ഇടവരരുത്.
ആൺപെൺ സൗഹൃദങ്ങളെ ഒരൊറ്റ ലെൻസിലൂടെ മാത്രം കണ്ടുശീലിച്ച ഒരു സമൂഹത്തിന് നമ്മെ ചിലപ്പോൾ വായിക്കാൻ കഴിഞ്ഞെന്നു വരില്ല.”
സുദീർഘമായ ഒരു മൗനത്തിനു ശേഷം അവൾ കൺ തുറക്കുമ്പോൾ ചുറ്റും ആളുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. കല്മണ്ഡപത്തിനു പിറകിൽ ആളൊഴിഞ്ഞ ഒരു കോണിൽ പ്രപഞ്ചത്തെ മുഴുവൻ സാക്ഷിയാക്കി കയ്യിലെ ചെറിയൊരു ചെപ്പിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം കാറ്റിൽ പറത്തിവിടുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ഗൗതം നിന്റെ ആത്മാവ് ഇനി നിന്റെ ഇഷ്ടംപോലെ ഇവിടെ അന്ത്യവിശ്രമം കൊള്ളട്ടെ.
ഇതുവരെ താൻ മാത്രം കാണുകയും കേൾക്കുകയും ചെയ്തിരുന്ന ഒരാൾ, തന്റെ ചിന്തകളിൽ, തന്നെ വിളിക്കുകയും വാട്സ്ആപ് ചെയ്യുകയും കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്ന ഒരാൾ പെട്ടെന്ന് തന്നെ തനിച്ചാക്കി കുടജാദ്രി കുന്നുകൾക്കിടയിലെ അനന്തതയിലെവിടെയോ മറഞ്ഞിരിക്കുന്നു.
പ്രിയപ്പെട്ട ഗൗതം നിന്നെ പ്രണയിക്കാൻ എനിക്ക് ഞാൻ മതിയാവാതെ വരുന്നു.
Comments
Post a Comment